അത്ഭുതത്തിന്റെ അനുഭൂതി അനിർവചനീയമായൊരു പ്രതിഭാസമാണ്.മറ്റൊരു വികാരത്തിനും കഴിയാത്ത വിധം അത് നമ്മെ കീഴ്പ്പെടുത്തുന്നു. അൽഭുതമെന്ന മൂടുപടത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന രഹസ്യമെന്താണ്? ധിഷണാ വിലാസവും ചിന്താശേഷിയുമുള്ള പക്വമതികളായ സ്ത്രീ പുരുഷന്മാർ എന്തുകൊണ്ടാണ് ഈ നിർവൃതിയിൽ ആണ്ടു പോകുന്നത്?
കാരണം അൽഭുതം പരിധിക്കു വിധേയമാണെങ്കിലും ആത്യന്തികമായി അത് അനന്തതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
ഞാൻ പഞ്ചാബിലെ റാവൽ പിണ്ടിയിലാണ് ജനിച്ചു വളർന്നത്.1000ലധികം വർഷങ്ങളായി പഞ്ചാബ് ആത്മീയതയുടെ വിളനിലമാണ്. നൂറ്റാണ്ടുകളായി മുസ്ലിം സൂഫികൾ ആ പ്രദേശത്തിലൂടെ കടന്നു പോവുകയും മഹിതമായ ദൈവിക സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അലി അൽ ഹുജ്രി (മ.1073 CE/464 CH)യെ പോലുള്ള അവരിൽ ചിലർ തസ്സവ്വുഫിൽ (ഹൃദയ ശുദ്ധീകരണം) ധാരാളമായി ഗവേഷണ പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധിയാർജ്ജിച്ചിട്ടണ്ട്. ദൈവിക യാഥാർത്ഥ്യത്തിന്റെ സമ്മിശ്രണമായി സൂഫികൾ മറ്റെല്ലാ ത്തിനേക്കാളും ഇഷ്‌കി നെ ഉത്ഭോദിപ്പിച്ചു.ഒട്ടിപ്പിടിക്കുക,ആശ്ലേഷിക്കുക എന്നീ അർഥങ്ങളുള്ള അസാഖ് എന്ന മൂലപദത്തിൽ നിന്നാണ് ഇഷ്ക് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇത് ഇഷ്‌കാകുന്ന സമുദ്രത്തിൽ നിമഗ്നനായ ആശിഖിന്റെ ഹൃദയത്തിലേക്ക് പ്രകാശം പരത്തുന്നു. സൂഫികൾ അല്ലാഹുവിന്റെയും റസൂലിന്റെയും പാത മുറുകെ പിടിച്ചു. കസൂറിലെ ആത്മീയ നായകനും പഞ്ചാബിന്റെ പുത്രനുമായ ബുല്ലേഹ് ഷാഹ് പറയുന്നു:
ത്വരീഖത്ത് എൻ്റെ
അമ്മയാണ്
ശരീഅത്ത് എൻ്റെ
വളർത്തമ്മയാണ്
ഇങ്ങനെയാണ് ഞാൻ
സത്യത്തെ
അറിഞ്ഞിട്ടുള്ളത്
ഇത് പോലെയുള്ള ഒരു ചെറിയ ലേഖനത്തിൽ സൂഫികളുടെയും കവികളുടെയും പഞ്ചാബിലേയോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയോ
സമ്പൂർണ്ണമായ സ്വാധീനം ചിത്രീകരിക്കൽ അപ്രസക്തമാണ്. എന്നാൽ, അടിസ്ഥാനപരമായി അവർ ആ പ്രദേശത്തിൻറെ ആത്മീയ മണ്ഡലത്തെ മാറ്റി മറിച്ചിട്ടുണ്ട്, അതൊരു അമിതവർണനയാകില്ല.ആയിരക്കണക്കിന് ഭക്ത ഹൃദയങ്ങളിലേക്കും വീടുകളിലേക്കും ദൈവിക സ്നേഹവും പ്രവാചക സ്നേഹവും കൊണ്ടുവരാൻ സൂഫികൾക്ക് കഴിഞ്ഞു.ഐതിഹ്യ സംസ്കാരത്തോടൊപ്പം വലിയ കാർഷിക പാരമ്പര്യമുള്ള ഒരു പ്രദേശമാണ് പഞ്ചാബ്. ഇസ്ലാമിൻറെ ആഴത്തിലുള്ള ദാർശനിക സന്ദേശങ്ങളെ ഗോപ്യമായ കവിതകളുമായി സമന്വയിപ്പിക്കാനും ഈ ആശയങ്ങളെ ബഹുജന മധ്യത്തിൽ അവതരിപ്പിക്കാനും സൂഫികൾക്ക് സാധിച്ചിരുന്നു.
ഐതിഹ്യങ്ങളും അവയിലെ പ്രതീകാത്മകതയും പ്രധാനമായിരുന്നു ഉദാഹരണത്തിന് ഹീർ രഞ്ജയുടെയോ സോഹ്നി മഹിവാളിന്റേയോ കാവ്യാത്മക കഥകൾ എടുത്തുനോക്കൂ. പ്രത്യക്ഷത്തിൽ ഇവ രണ്ട് പ്രണയഭാജനങ്ങൾ തമ്മിലുള്ള പ്രേമത്തെ സംബന്ധിച്ച കാവ്യാത്മക കഥകളാണ് ( ഇഷ്കേ - മജാസി ). യഥാർത്ഥത്തിൽ അവർ ദിവ്യ സ്നേഹ( ഇഷ്കേ - ഹഖീഖി)ത്തിൻ്റെ നിഗൂഢമായ യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. ഐഹിക ലോകത്തിൻറെ പ്രവാഹങ്ങളിൽ അകപ്പെട്ടു പോകാതിരിക്കാൻ ഒരു ശൈഖിനെ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യം സൂഫീ കവിതകൾ വിളിച്ചോതി. ഒരു മാർഗദർശിയെ കണ്ടെത്താതിരിക്കുന്നതിലുള്ള അപകടങ്ങളെ സംബന്ധിച്ച സാങ്കൽപ്പിക കഥയാണ് സോഹ്‌നി മഹിവാളിൻ്റേത്.
കഥ ഇപ്രകാരമാണ്: ചിനാബ് നദി വിഭജിക്കപ്പെടുകയും സോഹ്നിയുടെയും അവളുടെ പ്രിയതമൻ മഹിവാളിൻ്റെയും ഇടയിൽ നിർദ്ദയം തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെ അവർ ശാരീരികമായി പരസ്പരം വേർപെട്ടു. സോഹ്നി ചിനാബ് നദി മുറിച്ചു കടന്ന് മറുകരയിലെത്താൻ ഒരു കളിമൺ കലമായിരുന്നു( ഗർഹ) ഉപയോഗിച്ചിരുന്നത്.
അസൂയ പൂണ്ട സോഹ്നിയുടെ പരിചയക്കാരിൽ ചിലർ നന്നായി ചുട്ടെടുക്കുകപ്പെട്ട മൺ കലത്തിനു പകരം നേരാവണ്ണം ചുട്ടെടുക്കപ്പെടാത്ത ഒരെണ്ണം മാറ്റിവെച്ചു. തൽഫലമായി അവൾ ചിനാബ് നദിയുടെ ഓളങ്ങളിൽ മുങ്ങിമരിച്ചു. പഞ്ചാബീ ഹൃദയങ്ങളിൽ അവളുടെ പ്രണയം എന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടു.
കഥയിലെ പ്രതീകാത്മകത വ്യക്തമാണ്: സോഹ്നി ഒരു അന്വേഷകയാണ്, ദൈവമാണ് അവളുടെ പ്രേമഭാജനം, പ്രക്ഷുബ്ധമായ നദിയാണ് ഈ ദുനിയാവ്,മൺപാത്രം നിയമത്തെയും മാർഗ്ഗത്തെയും ശൈഖിനെയും സൂചിപ്പിക്കുന്നു. ദുർബലമായ ഏതെങ്കിലും ഒരു മാധ്യമമുപയോഗിച്ച് ഒരാൾക്ക് പ്രക്ഷുബ്ധമായ നദി മുറിച്ചുകടക്കാനാവില്ല.
സോഹ്നി മൺകലത്തോട് വിലപിക്കുന്നു:
നിനക്കെങ്ങനെ
എന്നെ ഇങ്ങനെ
ചതിക്കാൻ കഴിഞ്ഞു?
കലം മറുപടി നൽകുന്നു:
"മൈൻ ഗർഹ മൈൻ ഖുർ ജാനാ , മൈനോൻ ഹത്ന ലവായേൻ
ഫറഹ് പൽറ പക്കായ് മുർഷിദ് ദാ,ജെർഹ ടെനോൻ പാർ ലാംഗവേ"
ഞാൻ ദുർബലനും ശരിയായി
ചുട്ടെടുക്കപ്പെടാത്തവനുമായ കലം മാത്രമാണ്
എന്നെ തൊടാൻ ധൈര്യപ്പെടരുത്
മറുകരയിലെത്താൻ നിങ്ങളെ സഹായിക്കുന്ന
ഒരു ശൈഖിനെ മുറുകെപിടിക്കുക.
പഞ്ചാബിലെ മറ്റു പല സൂഫി പണ്ഡിതന്മാരും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. തെക്കൻ പഞ്ചാബിലെ ഖാദിരി സൂഫിവര്യൻ സുൽത്താൻ ബാഹു (മ.1691CE) എഴുതിയ പ്രശസ്തമായ വരികൾ താഴെ കൊടുക്കുന്നു:
ശൈഖ് എന്നിൽ ദിവ്യസ്നേഹത്തിൻറെ വിത്തു വിതച്ചു.
നിഷേധം കൊണ്ടും അംഗീകാരം കൊണ്ടും
അദ്ദേഹം എൻ്റെ
സിരകളെ നനച്ചു.
സ്നേഹത്തിൻറെയാ ചെടി
പുഷ്പിച്ചു,എന്നിലൂടെ
സുഗന്ധം പരത്തി
ഈ ചെടി എന്നിൽ നട്ടുപിടിപ്പിച്ച എൻ്റെ വഴികാട്ടി ബാഹൂ....
അങ്ങ് നീണാൾ വാഴട്ടേ.......
ഇവിടെ തന്നിൽ അല്ലാഹുവിനോടുള്ള സ്നേഹം നട്ടുവളർത്താൻ സഹായിച്ച ശൈഖിനെയാണ് സുൽത്താൻ ബാഹു സ്മരിക്കുന്നത്. നിഷേധവും അംഗീകരണവും ശഹാദ (അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല) യിലൂടെ പാലിക്കപ്പെടുന്നു. സുന്ദരമായ ദൈവികസന്ദേശം അവർ പ്രചരിപ്പിച്ചിരുന്നത് ഇത്തരം മാർഗങ്ങളിലൂടെയായിരുന്നു.സൂഫീ കവിതകൾ പഞ്ചാബിലെ ഭാഷാ വൈവിധ്യങ്ങളോട് ഒത്തിണങ്ങുന്നതായിരുന്നു.
സുൽത്താൻ ബാഹുവിൻറെ കവിതകൾക്ക് സെറൈകി (തെക്കേ പഞ്ചാബിലെ ഒരു നാടോടി ഭാഷ)യിൽ വലിയ സ്വാധീനമുണ്ട്. വടക്കേ പഞ്ചാബിലെയും കാശ്മീരിലെയും സംസാര ഭാഷയായ പഹാരി/ പട്ടോഹരി മിയാൻ മുഹമ്മദ് ബക്ഷിൻ്റെ(മ.1907CE) കവിതകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് . ഭാഷകൾ വിവിധങ്ങളായിരുന്നെങ്കിലും എല്ലാത്തിൻ്റെയും ആശയം ഒന്നു തന്നെയായിരുന്നു. മിയാൻ മുഹമ്മദ് ബക്ഷ് എഴുതിയ പ്രശസ്തമായ സൈഫുൽ മുലുക് എന്ന കവിതയുടെ ആകർഷണീയമായ സൗന്ദര്യം ഈ ചെറു ലേഖനത്തിൽ വിശദീകരിക്കൽ അസാധ്യമാണ്. എന്നിരുന്നാലും എൻറെ പ്രിയപ്പെട്ട വരികളിൽ ഒന്ന് ഞാൻ കുറിക്കുന്നു:
" എക് ഗുനാഹ് മേരാ മാ-പെ വൈഖാൻ ദെവാൻ ദേസ് നികാലൻ
ലഖ് ഗുനാഹ് മേരാ അല്ലാഹ് വൈഖായ് പർദേ പവാൻ ആല"
എൻറെ ചെറിയ തെറ്റുകൾ കാണുന്ന
രക്ഷിതാക്കൾ എന്നെ നാടുകടത്തുന്നു
എന്നാൽ ഞാൻ ചെയ്യുന്ന പാപ ഭാരങ്ങൾക്കെല്ലാം
സാക്ഷ്യം വഹിക്കുന്ന
അള്ളാഹു അവയ്ക്കെല്ലാം മറയായ്
ഭവിക്കുന്നു
ലളിതമായ ഈ വരികൾ ഇന്നും മനുഷ്യ നേത്രങ്ങളെ ജലാർദ്രമാക്കുന്നതിൽ അത്ഭുതപ്പെടാനില്ല. പഞ്ചാബി പദങ്ങളുടെ കരുത്ത് ഹൃദയത്തിൻറെ ഏറ്റവും ദ്രവിച്ച ഇഴകളിലെ വൈകാരികതയോടോ സ്വരപ്രമാണത്തോടോ സംവേദനത്തോടോ ബന്ധപ്പെട്ടിരിക്കുന്നതല്ല
സൂഫീ കുടുംബത്തിൽ ജീവിക്കെ ദിവ്യ സ്നേഹത്തിൻറെ കാവ്യഭാവങ്ങളുള്ള ലോകത്തോട് ഞാൻ താദാമ്യപ്പെട്ടിരുന്നു. വിഭജനാനന്തര ഇന്ത്യയിലെ സൂഫീ പ്രഭാവനായിരുന്ന എൻ്റെ പിതാമഹൻ്റെ സമാധി സ്ഥലം മധ്യ പഞ്ചാബിലെ എൻ്റെ മാതൃ ഗ്രാമത്തിലാണ്.ചെറുപ്പത്തിൽ തന്നെ സമാ സെഷനുകളോട് എപ്പോഴും ഞാൻ അടുപ്പം പുലർത്തിയിട്ടുണ്ട്. "ശ്രദ്ധിക്കുക" എന്നർത്ഥമുള്ള ഇസ്തിമ എന്ന മൂലപദത്തിൽ നിന്നാണ് സമ ഉത്ഭവിച്ചിട്ടുള്ളത്. ദക്ഷിണേഷ്യയിൽ സാധാരണ ഗതിയിൽ സമ യിൽ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന, അല്ലാഹുവിൻ്റേയും പ്രവാചകരുടെയും സ്വഹാബാക്കളുടേയും മറ്റു ഔലിയാക്കളുടേയും
സ്നേഹത്തെ ആഘോഷിക്കുന്ന ദൈവത്തിൽ ലയിച്ച ദാസന്മാർ ഉൾപ്പെടുന്നു.
ഇതെല്ലാം എന്നെ ആത്മീയാഭിവജ്ഞയിലേക്ക്, ഇഷ്ക്കെന്ന അത്ഭുതത്തിലേക്ക് ആവാഹിച്ചു.
യൂണിവേഴ്സിറ്റിയിൽ ചേരാൻ വേണ്ടി ഞാൻ പാകിസ്ഥാനിലേക്ക് പോയി.നാല് വർഷങ്ങൾക്ക് ശേഷം ചെറിയൊരു സന്ദർശനാർത്ഥം ഞാൻ തിരിച്ചെത്തി. പ്രതീക്ഷിച്ച പോലെത്തന്നെ ആ യാത്ര എനിക്കു മുന്നിൽ ചിന്തകളുടെ വർണ്ണാഭമായ കാഴ്ച്ചയൊരുക്കി. ശരിക്കും ആ നാല് വർഷങ്ങളിൽ അൽഭുതത്തിൻെറ അനുഭൂതിക്കായി ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഹൃദയവും ആത്മാവും ദിവ്യ സ്നേഹത്തിനായി സമർപ്പിച്ചിരുന്ന ആ ബാല്യം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.
ഇസ്‌ലാമാബാദ് മനോഹരമായ ഒരു നഗരമാണ് പ്രതാപിയായ ഹിമാലയൻ മലയുടെ താഴ്വാരത്തിൻ്റെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ശാന്തമാണ്, സമാധാന പൂർണമാണ്. ആത്മീയ പരിപോഷണത്തനായി ശ്രമിക്കുന്ന ഏതൊരാളുടേയും അവസാന ആശ്രയമാണ് ഈ സ്ഥലം.
ഇസ്ലാമാബാദിലെ വലത്തെ അതിർത്തിയിൽ ഗ്ലോറ എന്ന് പേരുള്ള ചെറുപട്ടണത്തിൽ ഒരു പള്ളിയുണ്ട് ഈ പള്ളിക്കടുത്ത് തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ സൂഫീവര്യനും ചിശ്തി ത്വരീഖത്തിൻ്റെ(ഖ്വാജ മുഈനുദ്ധീൻ ചിശ്തി സ്ഥാപിച്ചു) ശൈഖുമായ പിർ മെഹർ അലി ഷാഹ് എന്നവരുടെ മഖാം (സമാധി പീഠം). അദ്ദേഹം ഒരു സൂഫി മാത്രമായിരുന്നില്ല,ഒരു കവി കൂടിയായിരുന്നു.ഗാംഭീര്യം സ്ഫുരിക്കുന്ന തൻറെ ആത്മീയ സംസാരങ്ങളിലൊന്നിൽ
മുഹമ്മദ് (സ)യുടെ സ്തുതി കീർത്തനമായി അദ്ദേഹം എഴുതിയ മഹത്തായ ഈരടികൾ :
"ആജ് സിഖ് മിത്രാൻ ദേ വധേരി അയ്
ക്യൂൻ ദിൽരി ഉദാസ് ഘനേരി അയ്
ലൂൺ ലൂൺ വിച്ച് ശൗക്ക് ചങ്കേരി അയ്
ആജ് നൈനാൻ ലൈയാൻ ക്യോൻ
ജഹാരിയാൻ
സുബാൻ അല്ലാഹ്! മാ ആജ്മലാകാ
മാ അഹ്സാനാക,മാ അക്മാലാക
കിതേയ് മിഹ്ർ അലി കിതേയ് തേരി സനാ"
എന്തുകൊണ്ടാണ് മുഹമ്മദ്(സ)യോടുള്ള അഭിലാഷം ഇന്നും
ശക്തമായി നിലകൊള്ളുന്നത്?
എന്തു കൊണ്ടാണ് എൻറെ ഹൃദയം ഇന്ന്
മുമ്പുള്ളതിനേക്കാൾ ദുഃഖാർത്തമായിരിക്കുന്നത്?
എന്തു കൊണ്ടാണാ അഭിലാഷം എൻ്റെ ഓരോ
കോശങ്ങളെയും തുളച്ചു
കയറുന്നത്?
മൺസൂൺ മഴയെപ്പോലെ
എന്തുകൊണ്ടാണെൻ്റെ കൺതടങ്ങൾ
കണ്ണീർ പൊഴിക്കുന്നത്?
അല്ലാഹു എത്ര പരിശുദ്ധൻ അങ്ങയേക്കാൾ സൗന്ദര്യമുള്ള മറ്റാരുമില്ല
മറ്റാരും അങ്ങയേക്കാൾ ഉത്തമനോ പരിപൂർണ്ണനോ അല്ല
ഇവൻ അങ്ങയുടെ കീർത്തനങ്ങൾ പാടുന്ന വിനീതനായ മെഹർ അലിയാണ്
അങ്ങയുടെ പ്രണയത്തിൻ്റെ ഉയരങ്ങൾ കീഴടക്കാൻ ഇവൻറെ
കണ്ണുകൾ എത്ര ധിക്കാരപൂർവ്വകവും
നിർലജ്ജാവഹവുമാണ്?
മേഘാവൃതമാ യഒരു ദിവസം ഞാൻ ഗ്ലോറയിലെ ആ പള്ളി സന്ദർശിച്ചു. പിർ മെഹർ അലിയുടെ ആത്മാവിനു വേണ്ടി ഫാത്തിഹ ഓതിയതിനുശേഷം ഞാൻ ദർഗ്ഗയ്ക്കു മുന്നിലെ ഇളംചൂടുള്ള മാർബിളിൽ ഇരുന്നു.ഒരു കുളിർതെന്നൽ എൻറെ മുടിയിഴകളെ തഴുകിത്തലോടിപ്പോയി. ഇഷ്കിൻ്റെ ഹാലിൽ (അവസ്ഥ) ലയിച്ച മനുഷ്യരെയും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന മുതിർന്നവരെയും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും ഞാൻ കണ്ടു. അതൊരു മഗ്‌രിബ് നമസ്കാരത്തിൻ്റെ സമയമായിരുന്നു. നിബിഢമായ വിശ്വാസി സമൂഹത്തിനിടയിൽ ഞാൻ വിചാരിച്ച സ്ഥലംതന്നെ എനിക്ക് കിട്ടി,ഇമാം നിസ്കാരം ആരംഭിച്ചു.തികച്ചും വിചിത്രമായൊരു കാര്യമുണ്ടായി നിസ്കാരം കഴിഞ്ഞപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി എല്ലാവരും നനഞ്ഞു കുളിച്ചു.ആരും പരിഭവപ്പെടുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ഒരു കവർ എടുക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റപ്പോൾ ആ ജനക്കൂട്ടത്തിൽ നിന്നും ഞാൻ ഒരു പഞ്ചാബി സ്വരം കേട്ടു:
"ഏ വി റഹ്മത്ത് ഹൗണ്ടി ആ ഏ"
ഈ മഴയും ഒരു കാരുണ്യ വർഷമാണ്, "
ഈ അനുഭൂതിയോടെ,ചുണ്ടിൽ സ്വലാത്തുമായി പഞ്ചാബിലും പഞ്ചാബിനപ്പുറത്തും ദിവ്യ സ്നേഹത്തിൻ്റെ സന്ദേശം പ്രബോധനം ചെയ്ത പിർ മെഹർ അലി ഷായുടേയും മറ്റു ഔലിയാക്കളുടെയും ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.
അല്ലാഹു അവരുടെ മേൽ കാരുണ്യം ചൊരിയട്ടെ....
ലേഖകൻ : അബ്ദുല്ല സത്താർ
വിവ : മുഹമ്മദ് ജസീം

COMMENTS